എസ്.എസ്.എൽ.സി. മൂല്യനിർണയം ഏപ്രിൽ അഞ്ചുമുതൽ
എസ്.എസ്.എൽ.സി. പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണയം ഏപ്രിൽ അഞ്ചിന് ആരംഭിക്കും. മേയ് രണ്ടാംതീയതി അവസാനിക്കുന്നവിധത്തിൽ രണ്ടുഘട്ടമായാണ് മൂല്യനിർണയം. ക്യാമ്പുകളിൽ മൊബൈൽഫോൺ ഉപയോഗത്തിന് വിലക്കുണ്ടാകും.
ആദ്യഘട്ടം ഏപ്രിൽ അഞ്ചിനാരംഭിച്ച് 13-ന് അവസാനിക്കുകയും രണ്ടാംഘട്ടം 25-ന് ആരംഭിച്ച് മേയ് രണ്ടിന് അവസാനിക്കുകയുംചെയ്യും. 14 ദിവസമാണ് മൂല്യനിർണയം നടക്കുക. 9.30 മുതൽ 4.30 വരെയാണ് ക്യാമ്പ്. 9.30 മുതലും 1.30 മുതലും രണ്ടരമണിക്കൂർ മൂല്യനിർണയവും അതിനുശേഷം അരമണിക്കൂർ മാർക്ക് ടാബുലേഷനുമാണ്. ഇതിനിടയിൽ 12.30 മുതൽ 1.30 വരെ ഇടവേളയാണ്. നിശ്ചയിച്ച സമയം മുഴുവൻ മൂല്യനിർണയത്തിന് വിനിയോഗിക്കണം. മൂല്യനിർണയം വേഗത്തിൽ പൂർത്തിയാക്കി പുറത്തിറങ്ങി നടക്കുന്നവർക്കെതിരേ കർശന നടപടിക്കും ശുപാർശയുണ്ട്.
ഒന്നരമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷകളുടെ 36 ഉത്തരക്കടലാസും രണ്ടരമണിക്കൂർ ദൈർഘ്യമുള്ളവയുടെ 24 ഉത്തരക്കടലാസുമാണ് ഒരുദിവസം മൂല്യനിർണയം നടത്തേണ്ടത്. ബാലാവകാശ കമ്മിഷന്റെ ഉത്തരവുള്ളതിനാൽ പെൻസിൽ ഉപയോഗിച്ചുമാത്രമേ മൂല്യനിർണയം നടത്താവൂ. അസിസ്റ്റന്റ് എക്സാമിനർമാർ മൂല്യനിർണയം നടത്തിയവയിൽനിന്ന് 20 ശതമാനം ഉത്തരക്കടലാസുകൾ അഡീഷണൽ ചീഫ് എക്സാമിനർമാർ പുനർമൂല്യനിർണയം ചെയ്യും.
കാഴ്ചക്കുറവുള്ളവരെയും ശാരീരിക അംഗവൈകല്യംമൂലം കൈകകൾ ചലിപ്പിക്കാൻ കഴിയാത്തവരെയും ഗ്രാഫ്, ഡയഗ്രംസ്, ഡ്രോയിങ്, ജ്യോമെട്രിക്കൽ ഫിഗേഴ്സ് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരമെഴുതുന്നതിൽ ഇളവുനൽകിയിട്ടുള്ളതിനാൽ മറ്റു ചോദ്യങ്ങൾക്കു ലഭിച്ച മാർക്കിന്റെ ആനുപാതിക സ്കോർ നൽകി ആകെ മാർക്ക് കണ്ടെത്തണം. കേൾവിക്കുറവുള്ളവർക്കും ബുദ്ധിമാന്ദ്യമുള്ളവർക്കും ലഭിച്ച മാർക്കിന്റെ 25 ശതമാനം അധികം സ്കോർ നൽകാം.