സൗദിയില്‍ പെട്രോള്‍ സ്‌റ്റേഷനുകള്‍ അടപ്പിക്കുന്നത് താത്കാലികമായി നിര്‍ത്തി
സൗദിയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത പെട്രോൾ സ്റ്റേഷനുകൾ അടപ്പിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു. നഗരസഭകൾ പെട്രോൾ സ്റ്റേഷനുകൾ അടപ്പിച്ചതോടെ ചില പ്രദേശങ്ങളിൽ ഇന്ധനക്ഷാമം അനുഭവപ്പെട്ടു. ഈ സാഹചര്യത്തിലാണ് മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ്.
നിശ്ചിത സമയത്തിനകം അടിസ്ഥാന സൗകര്യങ്ങളും സേവന നിലവാരവും ഉയർത്തണമെന്ന് പെട്രോൾ സ്റ്റേഷൻ ഉടമകളോട് മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയം നിർദേശിച്ചിരുന്നു. ഇതിനായി ഭേദഗതി വരുത്തിയ നിയമാവലിയും പ്രസിദ്ധീകരിച്ചു. എന്നാൽ ഗ്രാമ പ്രദേശങ്ങളിലും ഹൈവേകളിലും പ്രവർത്തിക്കുന്ന പെട്രോൾ സ്റ്റേഷനുകളിലേറെയും നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നില്ല. ഈ സാഹചര്യത്തിൽ നഗര സഭ നിയമ നടപടി ആരംഭിക്കുകയും പെട്രോൾ സ്റ്റേഷൻ അടപ്പിക്കുകയും ചെയ്തു. ഇതോടെ പല സ്ഥലങ്ങളിലും ഇന്ധന ലഭ്യത കുറഞ്ഞു. ഈ സാഹചര്യത്തിലാണ് പെട്രോൾ സ്റ്റേഷനുകൾ അടപ്പിക്കരുതെന്ന് മുനിസിപ്പൽ-ഗ്രാമകാര്യ വകുപ്പ് മന്ത്രി ഡോ. മാജിദ് അൽ ഖസി ഉത്തരവ് പുറപ്പെടുവിച്ചത്. പെട്രോൾ സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ സംന്ധിച്ച് കൂടുതൽ പഠനം നടത്തും. സേവനങ്ങൾ സംന്ധിച്ച് മൂല്യ നിർണയം നടത്താനും മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയം നിർദേശം നൽകി