വേനലവധിക്കുശേഷം ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകൾ ഒരുമിച്ചു തുറക്കുന്ന ജൂൺ മൂന്നിന‌് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയാകെ ഒരു കുടക്കീഴിലാകും.
ഒന്നുമുതൽ പത്തുവരെയുള്ള പൊതുവിദ്യാഭ്യാസ മേഖലയുടെ ചുമതലക്കാരനായ ഡയറക്ടർ ഓഫ‌് പബ്ലിക‌് ഇൻസ‌്ട്രക‌്ഷൻ (ഡിപിഐ), 11, 12 ക്ലാസുകളുടെ നടത്തിപ്പ‌് ചുമതലക്കാരായ ഹയർ സെക്കൻഡറി ഡയറക്ടർ എന്നിവർ അന്നുമുതൽ ഉണ്ടാകില്ല. പകരം പ്രീ പ്രൈമറി മുതൽ പ്ലസ‌് ടു വരെയുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനെ ഡയറക്ടർ ഓഫ‌് ജനറൽ എഡ്യൂക്കേഷൻ (ഡിജിഇ) നയിക്കും. പൊതുവിദ്യാഭ്യാസമന്ത്രി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവരായിരിക്കും തലപ്പത്ത‌്.
ഏകീകരണം വിശദമായി ചർച്ച ചെയ്യാനും അധ്യാപകരുടെയും ജീവനക്കാരുടെയും ആശങ്കകളും ആവശ്യങ്ങളും പരിഗണിക്കാനുമുള്ള അധ്യാപക സംഘടനാ നേതാക്കളുമായി പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ 20ന‌് ചർച്ച നടത്തും.
വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ പരിഷ‌്കരണത്തിന‌് ഡോ. എം എ ഖാദർ കമ്മിറ്റി സമർപ്പിച്ച ശുപാർശകൾ സർക്കാർ നേരത്തെ തത്വത്തിൽ അംഗീകരിച്ചതാണ‌്. തുടർന്ന‌്, ഏകീകരണം എങ്ങനെ വേണമെന്നതിനെക്കുറിച്ച‌് പഠിക്കാൻ പൊതുവിദ്യാഭ്യാസ സ‌്പെഷ്യൽ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി. അവർ ഉദ്യോഗസ്ഥ പുനഃക്രമീകരണങ്ങളെക്കുറിച്ച‌് രൂപരേഖ തയ്യാറാക്കുകയും ചെയ‌്തിട്ടുണ്ട‌്. 20 ന‌് ചേരുന്ന അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിൽ നടപടികൾ റിപ്പോർട്ടു ചെയ്യുകയും അവരുടെ ഭേദഗതി ഉൾക്കൊള്ളിച്ചായിരിക്കും അന്തിമ റിപ്പോർട്ട‌് സർക്കാരിന‌് സമർപ്പിക്കുക.
ഏകീകരണത്തിൽ ഹയർ സെക്കൻഡറി അധ്യാപകർക്കും ഹെഡ‌്മാസ‌്റ്റർമാർക്കുമുള്ള ആശങ്കകൾക്ക‌് അടിസ്ഥാനമില്ലെന്ന‌് സർക്കാർ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ‌്.