ശബരിമലയില്‍ എ.കെ സുധീര്‍ നമ്പൂതിരിയും മാളികപ്പുറത്ത് എംഎസ് പരമേശ്വരന്‍ നമ്പൂതിരിയും മേല്‍ശാന്തിമാർ
അടുത്ത ഒരുവർഷക്കാലത്തേക്കുള്ള ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു. തിരൂർ തിരുനാവായ അരീക്കര മനയിലെ എ.കെ. സുധീർ നമ്പൂതിരിയെയാണ് ശബരിമല മേൽശാന്തിയായി തിരഞ്ഞെടുത്തത്. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. മലബാറിലെ മേജർ ക്ഷേത്രങ്ങളിലെല്ലാം ഇദ്ദേഹം മേൽശാന്തിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. മാളികപ്പുറം മേൽശാന്തിയായി ആലുവ പാറക്കടവ് മാടവന മനയിലെ എം.എസ്. പരമേശ്വരൻ നമ്പൂതിരിയെയാണ് തിരഞ്ഞെടുത്തത്.
നറുക്കെടുപ്പിനായി മലകയറിയെത്തിയ പന്തളം കൊട്ടാരത്തിലെ മാധവ് കെ. വർമയും, കാഞ്ചന കെ. വർമയുമാണ് ശബരിമല മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തത്.
രണ്ട് വെള്ളിക്കുടങ്ങാണ് നറുക്കെടുപ്പിന് ഉപയോഗിച്ചത്. കഴിഞ്ഞ എട്ട്, ഒമ്പത് തീയതികളിൽനടന്ന അഭിമുഖത്തിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ രണ്ട് ക്ഷേത്രങ്ങളിലേക്കും ഒമ്പത് പേരുടെ വീതം പട്ടിക തയ്യാറാക്കി ഇവരു പേരുകൾ എഴുതിയ സ്ലിപ്പുകൾ വെള്ളിക്കുടത്തിൽ നിക്ഷേപിച്ചു.
ഒന്നാമത്തെ വെള്ളിക്കുടത്തിൽ ശബരിമല മേൽശാന്തിയുടെ പട്ടികയിൽ ഉൾപ്പെട്ട ഒമ്പത് പേരുകൾ എഴുതിയ ഒമ്പത് കടലാസ് തുണ്ടുകളും രണ്ടാമത്തെ കുടത്തിൽ മേൽശാന്തി എന്നെഴുതിയ ഒരു തുണ്ടും ഒന്നുമെഴുതാത്ത എട്ടു തുണ്ടുകളും അടക്കം ഒമ്പതെണ്ണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇരുകുടവും ശ്രീകോവിലിനുള്ളിൽ പൂജിച്ചശേഷമാണ് നറുക്കെടുക്കാൻ പുറത്തേക്ക് നൽകിയത്.