വോട്ടേഴ്സ് ഐഡിയും ആധാറുമായി ബന്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമ മന്ത്രാലയത്തിന് കത്തെഴുതി. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനെ 12 അക്ക ആധാറുമായി ബന്ധിപ്പിക്കുന്നതിന് 1950 ലെ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തണമെന്നും കത്തിൽ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കള്ളവോട്ട് തടയാനും ഇരട്ട വോട്ട് തടയാനും നടപടി ഉപകരിക്കുമെന്ന് കമ്മീഷൻ പറയുന്നു. എന്നാൽ തിരച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നത് നിർബന്ധമല്ലെന്ന നിലപാടായിരുന്നു കമ്മീഷൻ മുമ്പ്. 2016 ൽ എ.കെ. ജോതി തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല ഏറ്റതിന് ശേഷമാണ് ഈ നിലപാടിൽ മാറ്റമുണ്ടായത്. നിലവിൽ 32 കോടിയോളം ആളുകൾ ആധാറുമായി തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ബന്ധിപ്പിച്ചിട്ടുണ്ട്.
ആധാർ ഉപയോഗിച്ച് 2015 ൽ വോട്ടർ പട്ടിക ശുദ്ധീകരിക്കാനായി കമ്മീഷൻ പദ്ധതി കൊണ്ടുവന്നെങ്കിലും അത് സുപ്രീം കോടതി തടഞ്ഞിരുന്നു. പൊതുവിതരണ സംവിധാനത്തിന്റെ സുതാര്യതയ്ക്കല്ലാതെ മറ്റ് ഒരുകാര്യത്തിലും ആധാർ നിർബന്ധിതമാക്കാൻ പാടില്ലെന്ന് സുപ്രീംകോടതി 2015 ൽ ഉത്തരവിട്ടിരുന്നു