ഒളവണ്ണയിൽ സിഎഫ്എൽടിസി ഉടൻ സ്ഥാപിക്കണം
വിനോദ് മേക്കോത്ത്:
വീട്ടിനകത്തെ സമ്പർക്കമാണ് കൊവിഡ് വ്യാപന നിരക്ക് കുറയ്ക്കുന്നതിന് വിഘാതമെന്ന് തിരിച്ചറിഞ്ഞ് രോഗബാധിതർക്ക് ഉടനടി ചികിത്സ ലഭ്യമാക്കാൻ അടിയന്തിരമായി എഫ് എൽ ടി സി ആരംഭിക്കണമെന്ന് ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് വിനോദ് മേക്കോത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കുടുംബത്തിലൊരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ വീട്ടിലുള്ള എല്ലാവരും പോസിറ്റീവാകുന്നു. റൂം ക്വാറന്റീന്‍ പാലിക്കുന്നതില്‍ പലർക്കും അസൗകര്യമുണ്ട്. വൈറസ് ബാധിക്കുന്നവരെ വീടുകളില്‍നിന്ന് മാറ്റാൻ സൗകര്യമില്ലാത്തതിൻ്റെ അനന്തരഫലമാണിത്. തുടർച്ചയായി ഏറ്റവും കൂടുതൽ പേർ പോസിറ്റീവായ ജില്ലയിലെ അപൂർവ്വം പഞ്ചായത്താണ് ഒളവണ്ണ. അതിലെ ഏതാണ്ടെല്ലാ കേസുകളും ഗാർഹിക സമ്പർക്കത്തിലൂടെ പകർന്നതാണ് താനും.
കളക്ടർ അനുമതി തന്നില്ല എന്ന ഒഴുക്കൻ മറുപടിയല്ല പഞ്ചായത്ത് പ്രസിഡണ്ടിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അടിയന്തിര സാഹചര്യം കളക്ടറെ ബോധ്യപ്പെടുത്തി എത്രയും പെട്ടന്ന് എഫ് എൽ ടി സി തുടങ്ങാൻ പഞ്ചായത്ത് തയ്യാറാവണം. വഴിയെ പോകുന്നവരെ ടെസ്റ്റിന് വിധേയമാക്കി കൃത്രിമമായി ടി പി ആർ കുറയ്ക്കുന്നതിനുള്ള ഗവേഷണമല്ലാതെ പഞ്ചായത്ത് കൺട്രോൾ റൂമിൽ മറ്റൊന്നും നടക്കുന്നില്ല.
ഒന്നാം തരംഗ കാലത്ത് സ്ഥാപിച്ച എഫ്എൽടിസിലേക്ക് വേണ്ട ടി വി യും കംപ്യൂട്ടറും കട്ടിലും കിടക്കയുമുൾപ്പടെ മുഴുവൻ സാധന സാമഗ്രികളും ഉപകരണങ്ങളും പഞ്ചായത്ത് പത്ത് പൈസ ചിലവാക്കാതെ സുമനസ്കരായ പൊതു ജനങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു. അവ പഞ്ചായത്തിൻ്റെ കസ്റ്റഡിയിൽ തന്നെ ഉണ്ടെന്നിരിക്കെ എഫ് എൽ ടി സി ആരംഭിക്കുന്നതിന് പഞ്ചായത്ത് അടിയന്തിര നടപടികൾ സ്വീകരിക്കണം.