പാലക്കാട് - കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത നടപടികൾ പുരോഗമിക്കുന്നു.
പാലക്കാട് - കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത നടപടികൾ പുരോഗമിക്കുന്നു.
നിര്‍ദ്ദിഷ്ട പാലക്കാട് - കോഴിക്കോട് ഹരിത ദേശീയപാതയുടെ നടപടികൾ പുതിയ ഘട്ടത്തിലേയ്ക്ക്. ഹരിത ദേശീയപാത കടന്ന് പോവുന്നത് പെരുമണ്ണ വില്ലേജിലൂടെ. പാലക്കാട് ബൈപ്പാസില്‍ നിന്ന് തുടങ്ങി മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ, നിലമ്പൂര്‍, ഏറനാട്, കൊണ്ടോട്ടി താലൂക്ക് വഴി കോഴിക്കോട് പന്തീരങ്കാവ് ദേശീയപാത 66 ലേക്ക് എത്തുന്ന രീതിയിലാണ് 123 കിലോമീറ്റര്‍ നീളമുള്ള ഈ പാതയുടെ അലൈന്‍മെന്റ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന റോഡ് ഭാഗം മാത്രം 45 മീറ്റർ വീതിയുണ്ടാവും.
കൊണ്ടോട്ടി താലൂക്കിലെ വാഴയൂര്‍ വില്ലേജ് കുറുമണ്ണിൽ തോട് വഴി ചാലിയാർ കടന്ന് കോഴിക്കോട് താലൂക്കിലെ പെരുമണ്ണയിലേക്ക് പാതയെത്തുന്നത്.
പെരുമണ്ണ കുഴിമ്പാട്ടിൽ പെരിഞ്ചെറി പറമ്പിലേക്ക് എത്തുന്ന റോഡ്. പെരുമണ്ണ അങ്ങാടിയുടെ തെക്ക് വശം പാറക്കണ്ടം വഴി പുത്തൂര്‍ ദേശങ്ങളിലൂടെ അത്തൂളിത്താഴം വഴിയാണ് പന്തീരങ്കാവ് ദേശീയ പാതയിലേ ഇരിങ്ങല്ലൂരിൽ സന്ധിയ ക്കുന്നത്.വാഴയൂര്‍, പെരുമണ്ണ നിവാസികളുടെ ഏറെകാലത്തെ സ്വപ്‌നമായിരുന്ന ചാലിയാര്‍ പുഴയ്ക്ക് കുറുകെയുള്ള പാലം ഈ ദേശീയപാത വരുന്നതുവഴി യാഥാര്‍ത്ഥ്യമാകും.
പാലക്കാട് 280 ഹെക്ടര്‍, മലപ്പുറം 243 ഹെക്ടര്‍, കോഴിക്കോട് 30 ഹെക്ടര്‍ ഭൂമിയാണ് ദേശീയപാത അതോറിറ്റിയുടെ 'ഭാരത് മാല' പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന പാതയ്ക്ക് ആവശ്യമായി വരുന്നത്. ഭൂമി എറ്റെടുക്കല്‍ നടപടിയ്ക്ക് ദേശീയ പാത കടന്നു പോകുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഡെപ്യൂട്ടി കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രധാന നഗരങ്ങളെയും ജനവാസകേന്ദ്രങ്ങളെയും ഒഴിവാക്കിയാണ് നിര്‍മ്മാണം. ഈ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ നിലവിലെ കോഴിക്കോട് - രാമനാട്ടുകര - പാലക്കാട് ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.