നിപ്പ മാവൂര്‍ പഞ്ചായത്തിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര സംഘം ഉള്‍പ്പെട്ട ആരോഗ്യ വകുപ്പ് ഉദ്ദ്യോഗസ്ഥര്‍
മാവൂർ:
സമീപ പഞ്ചായത്തില്‍ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ കേന്ദ്ര സംഘം അടങ്ങിയ ആരോഗ്യ വകുപ്പ് ഉദ്ദ്യോസ്ഥര്‍ ഇന്നും (09/09/21) ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി ഇത് വരെ സ്വീകരിച്ച നടപടികള്‍ വിലയിരുത്തി.
ഗ്രാമപഞ്ചായത്തിനേയും ആരോഗ്യ പ്രവര്‍ത്തനങ്ങളേയും പറ്റി ഇന്നലെ ഗ്രാമപഞ്ചായത്ത് സന്ദര്‍ശിച്ച കേന്ദ്രസംഘം വിമര്‍ശിച്ചു എന്ന് ചില മാധ്യമങ്ങളിൽ തെറ്റായി വാര്‍ത്ത വന്നതിന്‍റെ കൂടി അടിസ്ഥാതനത്തിലായിരുന്നു സന്ദര്‍ശനം. നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് കണ്ടെയ്ന്‍മെന്‍റ് സോണാക്കിയ 09,10,11 എന്നീ വാര്‍ഡുകളില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘം വിലയിരുത്തി. ബഹു. ജില്ലാ കളക്ടര്‍ 05/09/21ന് കണ്ടെയിന്‍മെന്‍റ് സോണാക്കിയ ഇറക്കിയ ഉത്തരവില്‍ മാവൂര്‍ ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടാതിരുന്നതാണ് സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആശയകുഴപ്പം ഉണ്ടാവാന്‍ കാരണമായത്. നിപ്പ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നത തല യോഗത്തിലും മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ ക്ഷണിച്ചിരുന്നില്ല. നിപ്പ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ സര്‍വ്വേ നടപടികള്‍ ബന്ധപ്പെട്ട ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തിലാണ് നടന്നത്.
പഞ്ചായത്തിന് ഇത് സംബന്ധിച്ച പരിശീലനം ലഭിക്കുകയോ നല്‍കണമെന്ന നിര്‍ദ്ദേശം ലഭിക്കുകയോ ചെയ്തിട്ടില്ല. 06/09/21ന് ബഹു. ജില്ലാ കളക്ടര്‍ ഇറക്കിയ ഉത്തരവിലാണ് മാവൂര്‍ പഞ്ചായത്തിലെ 9,10,11 വാര്‍ഡുകള്‍ കണ്ടൈന്‍മെന്‍റ് സോണാക്കിയത്. 06/09/21 ന് വൈകീട്ട് 6 മണിക്കാണ് പിറ്റേ ദിവസം സര്‍വ്വേ നടത്തണമെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റ് അറീയിച്ചത്. ഇതനുസരിച്ച് മൂന്ന് വാര്‍ഡ് മെമ്പര്‍മാരും ആര്‍.ആര്‍.ടി പ്രവര്‍ത്തകരും എല്ലാ വിധ സഹായങ്ങളും ചെയ്ത് നല്‍കിയിട്ടുണ്ട്. 08/09/21ന് വൈകീട്ട് 8 മണിക്ക് ഓണ്‍ലൈനായി സര്‍വ്വെ സംബന്ധിച്ച പരിശീലനം നല്‍കുകയും ഇന്ന് സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍ എത്തിയിരിക്കുകയുമാണ്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിന്റെ കീഴില്‍ നല്ല രീതീയില്‍ മുന്നോട്ട് പോകുമ്പോഴാണ് ചെറൂപ്പ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ബിന്‍സു വിജയനേയും, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മജീദ് എന്ന മികച്ച ഉദ്ദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ഗ്രാമപഞ്ചായത്തും ആശുപത്രി വികസന സമിതിയും ഒരുമിച്ച് ഇതിനെതിരെ ആവശ്യപ്പെട്ടെങ്കിലും അതിന് വിരുദ്ധമായാണ് ആരോഗ്യവകുപ്പ് കൈ കൊണ്ടത്. ഇതേ ആരോഗ്യ വകുപ്പിന്‍റെ വീഴ്ച്ചയാണ് സര്‍വ്വെയുമായി ബന്ധപ്പെട്ട കാര്യത്തിലും കേന്ദ്രസംഖം ചൂണ്ടി കാണിച്ചത്. ഇത് പഞ്ചായത്തിന്‍റെ ചുമലില്‍ ഇടാനാണ് ചില മാധ്യമങ്ങള്‍ ശ്രമിച്ചത്.
പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ആരോഗ്യ പദ്ധതികളെ കുറിച്ച് മറുപടി പറയാന്‍ സാധിച്ചിട്ടില്ല എന്നുള്ളതും വാസ്തവ വിരുദ്ധമാണ്. മാവൂര്‍ ഗ്രാമപഞ്ചായത്തിന് സ്വന്തമായി പി.എച്ച്.സി ഇല്ലാത്തതിനാല്‍ നാളിതുവരെ ഗ്രാമപഞ്ചായത്തിന്‍റെ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ മേഖലയിലുള്ളവ ആവിശ്കരിക്കാന്‍ സാധിക്കാറില്ല. ഇക്കാര്യങ്ങള്‍ കാലങ്ങളായി സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയും ശ്രമങ്ങള്‍ നടത്തിയെങ്കിലും നാളിതുവരെ പരിഹാരമായിട്ടില്ല. ഈ ഭരണസമിതി അധികാരത്തില്‍ വന്നപ്പോഴും കോവിഡ് പശ്ചാതലത്തില്‍ പുതിയ പി.എച്ച്.സിക്കായി സര്‍ക്കാറിലേക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണം പുതിയ തദ്ദേശ- ആരോഗ്യ വകുപ്പ് മന്ത്രിക്കും കഴിഞ്ഞ ദിവസം കത്ത് നല്‍കുകയുണ്ടായി. കേന്ദ്രസംഘത്തിന് മുന്നില്‍ ഇക്കാര്യങ്ങള്‍ ധരിപ്പിക്കുകയാണ് പ്രസിഡണ്ടും സെക്രട്ടറിയും ചെയ്തത്. മേല്‍ വിശയം കേന്ദ്ര സംഘത്തിന് ബോധ്യപ്പെടുകയും, കാലങ്ങളായി പരിഹരിക്കാതെ കിടക്കുന്ന ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പും സംഘം ഗ്രാമപഞ്ചായത്തിന് നല്‍കുകയും ചെയ്തു.
യാതൊരു ഘട്ടത്തിലും ഗ്രാമപഞ്ചായത്തിനെ കേന്ദ്ര സംഘം വിമര്‍ശിച്ചിട്ടില്ല എന്ന് മാത്രമല്ല പഞ്ചായത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളേയും കണ്‍ട്രോള്‍ റൂമിനേയും പ്രവര്‍ത്തനങ്ങളും ബോധ്യപ്പെട്ട് അഭിനന്ദിക്കുകയും മറ്റ് പഞ്ചായത്തുകള്‍ക്ക് മാതൃകയാണെന്ന് ചൂണ്ടി കാണിക്കുകയും ചെയ്തു.
പ്രസിഡണ്ട് ഉമ്മര്‍ മാസ്റ്ററുടെഅദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ആരോഗ്യ സെൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. പി. രവീന്ദ്രൻ, പബ്ലിക് ഹെൽത്ത് സ്പെഷലിസ്റ്റ് അഡീഷനൽ ഡയറക്ടർ ഡോ. കെ. രഘു, അഡീഷനൽ ഡി.എം.ഒ പിയൂഷ് നമ്പൂതിരിപ്പാട്, പ്രൊഫസര്‍ കമ്മ്യൂണിറ്റി മെഡിസിന്‍ ഡോ. അസ്മ റഹീം, സുരേഷ് കുമാര്‍ ഡി.എം.ഒ ടെക്നിക്കല്‍ അസിസ്റ്റന്‍റ്, മെഡിക്കല്‍ ഓഫീസര്‍ ഡോ ശിവകുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി പി മുരളീധരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ സി പ്രജിത്ത്, വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ്, സെക്രട്ടറി ബ്രിജേഷ് എം, സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ എം അപ്പുകുഞ്ഞന്‍, അസി. സെക്രട്ടറി രാജേഷ് എന്‍, മെമ്പര്‍മാരായ വാസന്തി വിജയന്‍, പ്രസന്നകുമാരി, ജെഎച്ച്മാരായ സുരേഷ് കുമാര്‍, സി ആരിഫ്, പ്രവീണ്‍, രജിത, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബവിത എന്നിവര്‍ സംബന്ധിച്ചു.