പ്രവാചകനിന്ദക്കെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്തി യോഗി കലാപം സൃഷ്ടിക്കുന്നു :വെൽഫെയർ പാർട്ടി
പുവ്വാട്ടുപറമ്പ്:
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ വെൽഫെയർ പാർട്ടി ദേശീയ പ്രവർത്തക സമിതി അംഗം ജാവേദ് മുഹമ്മദിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് പൂർണമായി തകർക്കുകയും ചെയ്തതിലൂടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്‌ലിം വംശഹത്യയ്ക്ക് വേണ്ടിയുള്ള കലാപത്തിന് ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ശംസുദ്ദീൻ ചെറുവാടി അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് കൺവെൻഷൻ പുവ്വാട്ടു പറമ്പിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകനിന്ദയിലൂടെ അന്താരാഷ്ട്ര സമൂഹത്തിനിടയിൽ ഇന്ത്യയെ അപമാനിച്ച മോദിസർക്കാർ കൂടുതൽ മുസ്‌ലിം വിരുദ്ധതയിലേക്ക് നീങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ കൊന്നു തള്ളുകയും അറസ്റ്റുചെയ്യുകയും ചെയ്യുന്നത്. മുസ്‌ലിം സമൂഹത്തെ നശിപ്പിക്കുന്നതിനുള്ള ആർഎസ്എസിന്റെ നിഗൂഢ പദ്ധതിക്ക് കളമൊരുക്കുന്നതിനാണ് യുപിയിൽ യോഗി പോലീസ് ശ്രമിക്കുന്നത്. ഭരണഘടനാവിരുദ്ധവും ഏകാധിപത്യവും മുൻനിർത്തി ജനങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഭരണകൂട ഫാസിസ്റ്റുകൾക്കെതിരെ ശക്തമായ ജനാധിപത്യ പോരാട്ടങ്ങൾ ഉയർന്നു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 14 ന് ചൊവ്വാഴ്ച നടക്കുന്ന
വെൽഫെയർ പാർട്ടിയുടെ എയർപോർട്ട് മാർച്ച് വിജയിപ്പിക്കാനും അദ്ദേഹം പ്രവർത്തകരെ ആഹ്വാനം ചെയ്തു.
വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് സമദ് നെല്ലിക്കോട്ട് അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മണ്ഡലം കൺവീനർ മുസ് ലിഹ് പെരിങ്ങോളം,
റഹ്മാൻ കുറ്റിക്കാട്ടൂർ ,ബക്കർ വെള്ളിപറമ്പ്, റഫീഖ് കുറ്റിക്കാട്ടൂർ , സിദ്ദീഖ് കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു .പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ് സ്വാഗതവും
അനീഷ് മുണ്ടോട്ട് നന്ദിയും പറഞ്ഞു.